Friday, July 13, 2012

വേണാട് എക്സ്പ്രസ്

പൂരപ്പറമ്പിലൂടെ നടക്കുമ്പോഴാണ് ശരിക്കും തൃശൂര്ന്ന് മാറേണ്ടിയിരുന്നില്ലാന്ന് തോന്നിയത്. പാരകളും മറുള്ളവര്‍ വേദനിക്കുന്നതില്‍ ആഹ്ളാദം കൊള്ളുന്നവരും യഥേഷ്ടമുള്ള നഗരത്തിലേക്കുള്ള സ്ഥലം മാറ്റം തല്‍ക്കാലത്തേക്കാണെങ്കിലും, വല്ലാതെ ബാധിച്ചിരിക്കുന്നു, മനസിനെ, ശരീരത്തെ, ചിന്തയെ...ഒക്കെ. തൃശൂരിലേക്കുള്ള ഓരോ മടക്കയാത്രയിലും നഷ്ടങ്ങളെ വീണ്ടെടുകാനാവുമോ എന്ന് ആലോചിച്ചുകൊണ്ടിരിക്കും. പോയസന്ധ്യകളെ ആര് തിരിച്ചുനല്‍കാന്‍? എങ്കിലും ഓരോ പോക്കിലും ഒരു നടത്തയിലൂടെ ചിലതൊക്കെ പൊടിതട്ടിയെടുക്കും.
വടക്കോറത്തുള്ള അശോകം ഒന്നു കൊഴുത്തിട്ടുണ്ട്. ദശാബ്ദങ്ങളുടെ പൂരക്കോളേറ്റ ഞാവലിന് വയസായി. കുറുനരികള്‍ പറത്തിട്ട് പുതിയവിഭാതങ്ങള്‍ക്ക് പ്രതീക്ഷയേകി കുഞ്ഞാവലുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട്. ഓരോ കാലാവസ്ഥയ്ക്കും ഓരോ മുഖമാണ് തേക്കിന്‍കാടിന്. ഋതുക്കളുടെ ഇടപെടല്‍ എത്രത്തോളമെന്ന് ചിന്തിച്ച കാളിദാസനെ ഓര്‍ത്തുപോയി. പുരാണ-വേദാതികള്‍ മുഴുവന്‍ പഠിച്ച ശേഷം ഇനി എന്ത് ചെയ്യണമെന്ന് കൌമാരക്കാരനായ കാളിദാസന്‍ ചിന്തിച്ച് മാനത്തേക്ക് നോക്കിയത്രേ. അപ്പോള്‍ അറിയുകയാണ് ഋതുക്കളുടെ ക്രമമായ മാറ്റങ്ങളെ കുറിച്ച്. അത് പഠിച്ച് ഭാവനാപൂര്‍ണമായ കൃതി 'ഋതുസംഹാരം' രചിക്കുന്നു. ഇടക്കിടെ ഈ മൈതാനത്തിലൂടെ നടന്നാല്‍ ഋതുഭേദങ്ങളുടെ തൃശൂര്‍ എന്നൊരു കൃതിയെഴുതാം. ഓരോ യാത്രയിലും പുതിയ പൂരപ്പറമ്പ്! വാഹനങ്ങളും ജനങ്ങളും തിക്കിത്തിരക്കുന്ന നഗരത്തിന്റെ നടുവില്‍ ശുദ്ധവായുവും ഭാവനയും ഇഴുകിച്ചേരുന്ന ഒരിടം.
ഏത് മഴക്കാലത്തും കുളിച്ച് കുഴിപ്പിന്നല്‍ കെട്ടി പൂചൂടി പുറത്തേക്കിറങ്ങുന്ന സ്ത്രീകളെ ഈ നാട്ടിലേ കണ്ടിട്ടുള്ളു. മുടിയുണങ്ങില്ലെന്ന ന്യായം പറഞ്ഞ് രാവിലെ കുളിക്കാതെ ജോലിക്കു പോകുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള ദിക്കില്‍ നിന്ന് വരുമ്പോള്‍ സ്വാഭാവികമായും സന്തോഷമുള്ള കാഴ്ച.
ഭക്തവത്സലന്മാരുടെ തിരക്കുള്ള പടിഞ്ഞാറേ നടയില്‍ ആല്‍മരത്തിന്റെ സീല്‍ക്കാരത്തിന് ചരിത്രത്തിന്റെ മണമുണ്ട്. വെഞ്ചാമരം പോലെ, ആലവട്ടം പോലെ, വലിയ പത്മനാഭന്റെ വാല്‍രോമം പോലെ ഒക്കെയുള്ള മരങ്ങളുടെയും മാമരങ്ങളുടെയും തളിരിലകള്‍ നനഞ്ഞ് തിളങ്ങുന്നുണ്ട്. വൃത്തിയുള്ള കല്‍വിരിപ്പുകളിലൂടെ മതിലിനോരം ചേര്‍ന്ന് കൊക്കര്‍ണിയുടെ ഭാഗത്തേക്ക് ഞാന്‍ നീങ്ങി. കൂറ്റന്‍മരങ്ങള്‍ ഇരുട്ട് വീഴ്ത്തുന്ന മൂല. ചെറിയ മാലിന്യതീക്കൂട്ടങ്ങളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ഗുണ്ട് പൊട്ടാം. അത് തൊട്ടുമുമ്പുള്ള പൂരത്തിലേതോ അതിനു മുമ്പ് നടന്നവയുടേതോ ആകാം. ശബ്ദത്തിന്റെ ശക്തിയറിഞ്ഞ് ആ ഗുണ്ടിന്റെ വര്‍ഷം പറയുന്നവരും തൃശൂരിലുണ്ടാകാം. പിണ്ഡം മണത്ത് ആനയെ പറയുന്ന നാടാണല്ലോ!
അച്യുതമേനോനും, എംആര്‍ബിയും, പ്രേംജിയും, നവാബും, വിവി യും, പണ്ടാരത്തും കുഴൂരും അന്നമനടയും, തീറ്ററപ്പായിയും,  മേന്നേ..മേന്നേ എന്ന് വിളിച്ച് കൈക്കോട്ടുമായി ചേറൂരിലെ വീട്ടിലെത്താറുള്ള രാജപ്പനും നടന്ന നടവഴികളിലൂടെ പാദങ്ങള്‍ ഊന്നി. ഹൊ, ശരിക്കും ആശ്വാസമുണ്ട്. കുറച്ചു കാലത്തേക്ക് ഒരു സമാധാനം! ട്രെയിനിന് സമയമായി, സ്റ്റേഷനിലെത്തണം. നടുവിലാലില്‍ നിന്ന് ഓട്ടോ പിടിച്ചു.
പത്ത് മിനിറ്റിനകം വണ്ടി വന്നു, വേണാട് എക്സ്പ്രസ്. റെയില്‍വെയും ദീര്‍ഘദൂര യാത്രകാരും അഭിമാനിച്ചിട്ടുണ്ട്്, ഈ ട്രെയിനിന്റെ പേരില്‍, കാല്‍നൂറ്റാണ്ട് മുമ്പ്. ആദ്യം എറണാകുളത്തേക്കും പിന്നീട് ഷൊര്‍ണൂരേക്കും നീട്ടിയ അതിവേഗ എക്സ്പ്രസ് ട്രെയിന്‍. ഇന്ന് ഇതൊരു പാസഞ്ചറാണ്! ചണ്ടിയും ചാണകവും പാവങ്ങളും സഞ്ചരിക്കുന്ന വണ്ടിയെന്നാണ് ചിലരുടെ കമന്റ്! അഞ്ച് മണിക്കൂര്‍ കൊണ്ട് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന ജനശതാബ്ദിയാണ് ഇന്നത്തെ ട്രെയിന്‍. പക്ഷെ, ഏഴ് മണിക്കൂറെടുക്കുന്ന വേണാടില്‍ ഞാനെന്തിനു കയറി. ആന്റണ്‍ ചെഖോവിന്റെ 'എന്റെ ജീവിതം' വായിക്കാനോ? ആയിരിക്കാം. അതില്‍ ആഷോഗിന്‍ അമ്മ പറയുന്നുണ്ട്: "പ്രകൃതി ദൃശ്യം വരയ്ക്കുക വളരെ ബുദ്ധിമുട്ടുള്ളതാണ്'' എന്ന്. വളരെ എളുപ്പം എന്ന് തോന്നാമെങ്കിലും പ്രകൃതിയുടെ സൂക്ഷ്മതകളെയാകെ ഒപ്പിയെടുക്കാന്‍ വാന്‍ഗോഗിനെ പോലെ എല്ലാവര്‍ക്കും കഴിയുന്നതല്ല. ചെഖോവ് പറഞ്ഞതാണ് ശരി. ജനശതാബ്ദി വേഗത്തിലെത്തും, എങ്ങും നിര്‍ത്തില്ല. പക്ഷെ, വേണാടില്‍ എല്ലാവരും കയറും, കിടക്കും, വൃത്തികേടാക്കും, രോഗികള്‍ കരയും, ഒളിച്ചോടുന്നവര്‍ കെട്ടിപ്പിടിച്ചിരിക്കും, ടിക്കറ്റെടുക്കാന്‍ പണമില്ലാത്തവര്‍ സീറ്റുണ്ടെങ്കിലും ഇരിക്കാതെ വാതിലിന് ചാരെ കുത്തിയിരിക്കും. വേണാടിന്റെ തറയില്‍ നിറയെ വെള്ളം കെട്ടി ചെളികൂടിയിരിക്കുന്നുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളുടെ കവറുകളും കുപ്പികളും. അടുത്തിരിക്കുന്ന മെലിഞ്ഞ ചേട്ടത്തി ഭര്‍ത്താവിനോട് പറയുന്നത് കേട്ടു: "മോന്റെ ഫീസ് നാളെ കൊടുക്കണം''.
"ഹുംംം...ഞാനൊരു വഴി കണ്ടിട്ടുണ്ട്.'' അയാള്‍ പറഞ്ഞു.
തീരവും പാടവും മലയും താണ്ടി എക്സ്പ്രസ് അതിന് പറ്റുന്ന പോലെ കുതിച്ചു.....പഴയ വേണാട് രാജ്യത്തേക്ക്.