Thursday, April 18, 2013

ശീലാന്തികള്‍ പൊഴിച്ച സംഗീതം...


കുട്ടികള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ സന്ധ്യക്ക് കാണുന്ന ചെറിയ മുപ്ളിയം വണ്ടുകളെ കണ്ട് ഭയക്കാറുള്ളത് ഒരു പ്രശ്നം തന്നെയായിരുന്നു. ഒരു വലിയ ഉറുമ്പിന്റെ വലിപ്പമേ ഇവയ്ക്കുള്ളു. അരിച്ചരിച്ച് വീടിന്റെ സര്‍വഇടങ്ങളിലും സ്ഥാനം പിടിക്കും. മറ്റുപദ്രവങ്ങളൊന്നുമില്ല. ഇന്നും ഗ്രാമന്തരീക്ഷം കാത്തു സൂക്ഷിക്കുന്ന കുറ്റിലഞ്ഞി എന്ന എന്റെ ഗ്രാമത്തിലേക്ക് പോകുന്നുവെന്ന് കേള്‍ക്കുമ്പോഴേ കുട്ടികളെയും അവരുടെ അമ്മയെയും പേടിപ്പെടുത്തുന്നത് ഈ ഓര്‍മ്മകളാണ്. എട്ടുകാലി, പഴതാര, തേനീച്ച, കൂറാന്‍ എന്നു വിളിക്കുന്ന പാറ്റ, തലങ്ങും വിലങ്ങും പായുന്ന കൊച്ചെലികള്‍...തുടങ്ങി ഞങ്ങളുടെ കുട്ടിക്കാല കൂട്ടുകാരെല്ലാം ഇവര്‍ക്ക് ഭയപ്പെടുത്തുന്ന ജീവികളാണ്. ഭീമാകാരന്മാരായ വണ്ടുകളോടൊപ്പം, അവയുടെ സംഗീതം പൊഴിക്കുന്ന യാത്രകള്‍ക്കൊപ്പം കഴിച്ചുകൂട്ടിയ പ്രഭാതങ്ങളുടെ കഥകള്‍ ഇവരോട് പറഞ്ഞിട്ടില്ല, മനപ്പൂര്‍വമാണ്. 
തൃക്ക ക്ഷേത്രത്തിന്റെ ഒരു പട്ടികപോലും കരിവണ്ടുകള്‍ തുളക്കാത്തതായി ഉണ്ടായിരുന്നില്ല. കരിവീട്ടിക്കാതലനോടുപോലും അരക്കൈ നോക്കാറുള്ള കൂറ്റന്‍ വണ്ടുകളുടെ ശക്തിയെത്രയെന്ന് അന്ന് ചിന്തിച്ചിട്ടുണ്ട്. ഇന്ന് മരപ്പണിക്കാര്‍ 'ഡ്രില്‍' ഉപയോഗിച്ച് മരം തുളക്കുന്നതുപോലെ വമ്പന്‍ ത്ലാനുകള്‍ പോലും തുളച്ച് മറുകണ്ടം ചാടുന്നത് വണ്ടുകള്‍ക്ക് വിനോദമായിരുന്നുവോ? കുന്നിന്‍മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പുരാതന ക്ഷേത്രം ഏതാണ്ട് മൃതപ്രായമായ കാലത്തെ ഓര്‍മ്മകള്‍ക്ക് പക്കവാദ്യമാണ് ഈ വണ്ടുകളുടെ മൂളിച്ച. ചെറിയൊരു ഹെലികോപ്ടര്‍ വരുന്നതുപോലെ തോന്നും ഇവ പറന്ന് അടുത്തേക്കു വരുന്നതു കാണുമ്പോള്‍. അടുത്തെത്തുമ്പോള്‍ ഒന്നു തട്ടുകയോ കൈ വച്ചുകൊടുക്കുകയോ ചെയ്താല്‍ അത് ദിശമാറി സഞ്ചരിച്ചുകൊള്ളും. ഒന്നിന്റെ പിന്നോരത്ത് മറ്റൊന്നിരുന്ന് പറക്കുന്നത് കാണാറുണ്ട്. അന്ന് അതിന്റെ രഹസ്യം മനസിലായിരുന്നില്ല. കഴകത്തിനായി ദിവസവുമുള്ള ക്ഷേത്രവാസത്തിനിടെ കിട്ടിയ ഒരു ബോധോദയം പോലെ ഒരു ദിവസം തിരിച്ചറിഞ്ഞു, പ്രണയാതുരമായ അവയുടെ വേഴ്ചാ യാത്രകളെ കുറിച്ച്. ആണ്‍ വണ്ട് ചെറുതും ശക്തിയുള്ളതും പെണ്‍വണ്ടാകട്ടെ കറുത്ത് തടിച്ചതും. 
ചളിപിടിച്ച് മഞ്ഞച്ച ശ്രീകോവിലിന്റെ ചുവരുകളില്‍ പോലും അശ്ളീലചുവയുള്ള വാചകങ്ങള്‍ കരികൊണ്ട് എഴുതിയിരുന്നു. ആരാണ്, എന്തിനാണ്, എപ്പോഴാണ് ഇതൊക്കെ എഴുതുന്നതെന്ന് അറിയില്ല. ഇവര്‍ക്കൊന്നും ഭയമില്ലേ എന്നു തോന്നിയിട്ടുണ്ട്. രാവിലെ പൂജകഴിഞ്ഞാല്‍ ആ പരിസരത്തേക്ക് കടക്കാന്‍ പലര്‍ക്കും പേടിയായിരുന്നു. അത്രമാത്രം കെട്ടുകഥകളാണ് കുട്ടികളോടു പോലും ആ പരിസരത്തെ കുറിച്ച് പറഞ്ഞിരുന്നത്. മുടിഞ്ഞ് കിടന്ന ആ ശിവക്ഷേത്രത്തിന്റെ വശത്തുള്ള ആഴം അളക്കാന്‍ കഴിയാത്ത കിണറിന്റെ ഓരങ്ങളില്‍ മുന്തിയ ഇനം പാമ്പുറകള്‍ ധാരാളം കണ്ടിട്ടുണ്ട്. കദളിക്കാടുകള്‍ നിറഞ്ഞ കുന്നില്‍ നിറുകയില്‍ ക്ഷേത്രം മാത്രമായിരുന്നു കാഴ്ച. പിന്നീട് കദളികാടുകള്‍ മറഞ്ഞു, റബ്ബര്‍ മരങ്ങള്‍ പൊങ്ങി. വണ്ടുകള്‍ മൂളിപ്പാടി തുളച്ച ശീലാന്തികളും കഴുക്കോലുകളും അപ്രത്യക്ഷമായി. കോണ്‍ക്രീറ്റ് സമുച്ചയമാണുള്ളത്. ചുവരെഴുത്തുമില്ല, പടം പൊഴിക്കാന്‍ പാമ്പുമില്ല. മനുഷ്യന്റെ മനസിലുണ്ടായ മാറ്റം ആ കുന്നിലും പ്രതിഫലിച്ചു.
അന്ന് കണ്ട കൂറ്റന്‍ വണ്ടുകള്‍ വംശനാശം വന്നിട്ടുണ്ടാകുമോ? അറിയില്ല, പക്ഷെ, മുപ്ളിയം വണ്ടുകളാണ് ഇന്ന് വാഴുന്നത്. നാളെ കുട്ടികള്‍ വലുതാകുമ്പോള്‍ ഉറപ്പായിട്ടും പറയും മുപ്ളിയം വണ്ടുകളെന്ന ഭീകരന്‍മാരെകുറിച്ച്. അതങ്ങിനെയാണ്, ഓരോരോ കാലഘട്ടത്തില്‍ ഭയമുണ്ടാക്കുന്നത് ഓരോന്നാണ്. 
ഇങ്ങിനെ ഭയമൊക്കെയുണ്ടെങ്കിലും ആ ഗ്രാമത്തിലെ വീട്ടിലേക്ക് പോകേണ്ട എന്ന് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല....