Thursday, March 7, 2013

മുണ്ടാകുമ്പോള്‍
മാടിക്കെട്ടാലോ...

മാടിക്കെട്ടുകയെന്ന ഭാഷയില്‍ തന്നെ ഒരു ഉശിരിന്റെ സ്വരമുണ്ട്. "എവിടെയായാലും മുണ്ടുടുത്താണ് പോകാറ്. അതാവുമ്പോള്‍ മാടിക്കെട്ടാലോ..''കണ്ണൂര്‍കാരനായ ടി പത്മനാഭന്‍ അത് പറയുമ്പോള്‍ തല ഒന്നു ഉയര്‍ത്തും. കാരണം, സ്വന്തം കീശയില്‍ നിന്ന് പണം മുടക്കി ലോകത്ത് ഏതാണ്ടെല്ലാ രാജ്യങ്ങളും ഭാര്യയേയും കൊണ്ട് സന്ദര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. അതും മുണ്ട് മാടിക്കെട്ടിത്തന്നെ. അതൊരു ധൈര്യമാണ്..എന്റെ ഭാഷ, എന്റെ വസ്ത്രം, ഞങ്ങളുടെ സംസ്കാരം..നോക്കടാ..എന്ന് സായിപ്പിനിനോട് ഉറക്കെപറയുന്നതു പോലെ തന്നെ.
പത്മനാഭന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും സ്വാഭാവികമായി തോന്നാറുള്ള കാര്യമാണ് 'ഇയാള്‍ മഹാ അഹങ്കാരിയാണല്ലോ' എന്ന്. ചില കമ്മ്യൂണിസ്റ്റ് നേതാക്കളെ കുറിച്ചും ഇതൊരു ആക്ഷേപമായി പറയാറുണ്ട്. വസ്തവത്തില്‍ മനസില്‍ ഉറപ്പുള്ള കാര്യങ്ങള്‍, മറ്റാരും കാണിക്കാത്ത ധൈര്യത്തോടെ വെട്ടിത്തുറന്നു പറയുന്നതിന് 'അഹങ്കാരം' എന്ന് ഉപയോഗിക്കുന്നത് ശരിയാണോ? ആണെങ്കില്‍ അതൊരു മനോഹര പദമാണ്. എഴുത്തുകാര്‍ സ്വയംആര്‍ജിച്ചെടുക്കേണ്ട ചില ഗുണങ്ങളുണ്ട്. അവയുള്ളവരാണ് 'അഹങ്കാരി' കളാകുന്നത്. എഴുത്ത് നന്നെങ്കില്‍ അത് വായനക്കാര്‍ സ്വീകരിച്ചുകൊള്ളും. ആരും വായിക്കുന്നില്ലെങ്കില്‍ കൊള്ളില്ല എന്നാണര്‍ഥം. ഒരു നിര്‍ബന്ധവുമില്ല, എഴുതണമെന്ന്. ഒരു വില്ലേജ് രജിസ്ടറില്‍ പോലും പേര് വരാതെ എത്രയോ മനുഷ്യര്‍ മരിച്ചു പോകുന്നു. അവരുടെയെല്ലാം ജീവിതം വൃഥാവിലായോ? ഇല്ല. അവര്‍ അവരുടെ കര്‍മ്മം നിര്‍വഹിച്ചിട്ടുണ്ട്. അതുകൊണ്ട് ആരുടെയെങ്കിലും പിന്നാലെ പോയി നാല് അവാര്‍ഡ് സംഘടിപ്പിച്ച്, ചിത്രങ്ങളൊക്കെ പത്രത്തില്‍ വരുത്തി..മഹാകവിയായും, മഹാനോവലിസ്റ്റായും ചമയുന്നതിനെ പത്മനാഭന്‍ പരിഹസിക്കും. എന്നിട്ട് പറയും: 'ഞാന്‍ ആശാന്റെ ആരാധകനാണ്. പിന്തുടരുന്നത് അദ്ദേഹത്തെയാണ്, കുമാരനാശാനെ. ഒരു മഹാകാവ്യമെഴുതാതെ തന്നെ കവിയായി ഇവറ്റകള്‍ അംഗകരിക്കുമോ എന്ന് നോക്കട്ടെ! എന്ന് പറഞ്ഞ കുമാരനാശാനെ.'
ഇരുനൂറില്‍ താഴെമാത്രം ചെറുകഥകള്‍ എഴുതിയിട്ടുള്ള പത്മനാഭനെ മലയാള ഭാഷയ്ക്ക് അവഗണിക്കാവുന്ന എഴുത്തുകാരനല്ല എന്ന് പറഞ്ഞാല്‍ അത് സാധാരണ പറച്ചില്‍ മാത്രമാണ്. കഥയെഴുത്തിന്റെ പോരില്‍ പത്മനാഭന്‍ ഫോര്‍മാറ്റില്‍ വോട്ടിനിട്ടോളു, മുന്‍നിരയില്‍ അദ്ദേഹമുണ്ടാകും. അത് എഴുത്ത് കൊണ്ട് മാത്രം നേടിയതാണ്.
മൌനംകൊണ്ട് കഥയെഴുതുന്ന മറ്റൊരു കഥാകാരനില്ല. വളരെ ക്ളേശിച്ചെഴുതുന്ന ചുരുക്കം വാക്കുകള്‍ക്കിടയില്‍ പത്മനാഭന്‍ ഇടുന്ന കുത്തുകള്‍ എന്തൊക്കെ സംസാരിക്കുന്നില്ല!
"പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ നിന്ന് ചോര കിനിയുന്നുണ്ടയിരുന്നു. അത് തുടച്ചു കളഞ്ഞശേഷം പൊട്ടിയ വളത്തുണ്ടുകളെടുത്ത് കൈയില്‍പിടിച്ച് അപരാധത്തോടെ ചെറുപ്പക്കാരന്‍ പറഞ്ഞു...'ഞാന്‍ വേറെ വാങ്ങിത്തരാം.' അയാളെ ജീവിതം മുഴുവന്‍ പിന്തുടരുന്ന ഒരു നോട്ടം ആ പെണ്‍കുട്ടി അപ്പോള്‍ നോക്കി. അവള്‍ പറഞ്ഞു...'വേറെ വാങ്ങിത്തരണ്ട; ഇത് എപ്പോഴും ഓര്‍മ്മയുണ്ടായാല്‍ മതി.'' (ഗൌരി)
പ്രകാശം പരത്തുന്ന പെണ്‍കുട്ടി വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു കൂടി എഴുത്തുകാരനാരെന്ന് നോക്കിയത് ഓര്‍മ്മിക്കുന്നു. ടി പത്മനാഭന്‍ എന്ന് അച്ചടിച്ച പ്രതലത്തില്‍ തലോടിയപ്പോള്‍, എന്തോ, അതിനു പിന്നിലെ വേദനകള്‍ തിങ്ങിപ്പുറത്തു വന്നു. കണ്ണില്‍ നനവ് പൊടിഞ്ഞു. 'മഖന്‍സിംഗിന്റെ മരണം' എന്നാണ് കഥ..പക്ഷെ, മഖന്‍സിംഗ് മിരിക്കുന്നില്ല! വാക്കുകള്‍ പലതും പറയാതെ പറയുന്നുണ്ട്. പത്മനാഭന്‍ പറയാറുണ്ട്, എത്രയോ നാളത്തെ നോവിന്റെയും കുറുങ്ങലിന്റെയും  അവസാനത്തിലാണ് ഒരു സുന്ദരമായ മുത്ത് ഒരു ചിപ്പിയില്‍ നിന്ന് ഈ ലോകത്തേക്ക് കൊഴിഞ്ഞു വീഴുന്നതെന്ന്. പത്മനാഭന്‍ ഒരു വാക്കെഴുതുന്നത് അങ്ങിനെയാണ്, ഒരു മുത്ത് വീഴുന്നതു പോലെ. അതിനു പിന്നില്‍ വേദനയുടെ, പിറവിയുടെ ഇടുങ്ങിയ വഴിത്താരകളുണ്ട്; മുള്ളും മുരളലും നിറഞ്ഞ വഴിത്താരകള്‍. അനുഭവങ്ങള്‍ അറിവിന്റെയും ഭാഷയുടെയും സൌമ്യവഴികളിലൂടെ യാത്രചെയ്യുമ്പോള്‍ ലഭിക്കുന്ന എഴുത്തുകള്‍ എത്ര ഉരച്ചാലും തങ്കത്തിന്റെ മാറ്റ് പോലെ ഏറിക്കൊണ്ടിരിക്കും. നിങ്ങള്‍ക്ക് ഒരു ന്യൂജനറേഷന്‍ കഥയില്‍ നിന്ന് അത് ലഭിക്കില്ല.