Wednesday, August 10, 2011

ഖദീജയുടെ മണം


എഴുതാന്‍ തന്ന റൈനോള്‍ഡ് പേന തിരിച്ചുകൊടുത്തപ്പോഴാണ് അവളുടെ കൈത്തണ്ടയില്‍ ഞാന്‍ ആദ്യമായി തൊട്ടത്. അപ്പോള്‍, എന്റെ ഔട്ട്ബോക്സില്‍ നിന്ന് അറിയാതെ ആ പ്രണയസന്ദേശം പറന്നുചെന്നു. ചെമ്പകങ്ങള്‍കൊണ്ട് നെയ്തെടുത്ത സന്ദേശം. ഞങ്ങള്‍ ഒരുമിച്ച് ഒരു ചെമ്പകപ്പൂവ് മണത്തുറങ്ങിയ ഒരു റംസാന്‍ കാലമുണ്ട്. മാമരങ്ങളില്‍ കിളികള്‍ മൂളിയുറങ്ങിയ പറമ്പില്‍ ഒന്നിനെയും ഭയക്കാതെ കഴിഞ്ഞ രാവുകള്‍. ആര്‍ദ്രമായ നിലാവ് തഴുകുമ്പോള്‍ ചന്ദനപ്പള്ളിയില്‍ നിന്ന് ബീഫ് പുഴുങ്ങിയ മണം ഇടിച്ചുകയറിയെത്തിരുന്നു, ഒരു ഗൂഗിള്‍ അലര്‍ട്ട് പോലെ.
ഇരുട്ടില്‍ പതിവായി ഒന്നിക്കാറുള്ള കക്കൂസിന്റെ പിന്നാമ്പുറം ഞങ്ങള്‍ക്ക് കദളീവനമായിരുന്നു. പകല്‍ ആളുകള്‍ മൂക്കുപൊത്തിമാത്രമേ അതുവഴി പോകാറുള്ളു. ഞാനും പണ്ട് മൂക്കുപൊത്തി കാര്‍ക്കിച്ചു തുപ്പി നടന്നു പോയത് ഓര്‍ക്കുന്നു. ഖദീജയെ അവിടെ വച്ചാണ് ആദ്യം ചുംബിച്ചത്. ആദ്യം ആലിംഗനം ചെയ്തത്. അവളുടെ തുളസിമണമുള്ള കവിളിലും കയ്യിലും എന്റെ നാസാദ്വാരങ്ങള്‍ തേടിയലഞ്ഞത്.
ആ കക്കൂസിനെ കുറിച്ചറിയേണ്ടെ? വലിയൊരു കുഴിക്ക് മുളില്‍ കൊന്നത്തെങ്ങിന്റെ രണ്ട് തടി കുറുക്കെയിട്ടിരിക്കുന്നു. ചുറ്റും ദ്രവിച്ച് വീഴാറായ ഓലമെടല്‍ മറ. ആളനങ്ങിയാല്‍ കുഴിയില്‍ നിന്ന് ഈച്ചയുടെ ഇരമ്പത്തോടെയുള്ള ഉയര്‍ച്ച, സൈബര്‍ അറ്റാക്കുകള്‍ നാണിച്ചു നില്‍ക്കും. എഴുപതുകളിലെ ശരാശരി ഗ്രാമീണന്റെ കക്കൂസ്. ഇന്ന് അവിടെയൊരു മണിമാളികയുണ്ട്. അകത്ത് മൂക്കുതുളക്കുന്ന പെര്‍ഫ്യൂമുകളുണ്ട്. എങ്കിലും എന്റെ മൂക്കില്‍ ആ പഴയമണം തന്നെയാണുള്ളത്. ഈച്ചകളുടെ ഇരമ്പമാണുള്ളത്. അങ്ങിനെയൊരു കക്കൂസുള്ളിടത്ത് ഇനിയും ഖദീജ വരും. എനിക്കുറപ്പുണ്ട്.
സത്യം, എന്റെ ഇന്‍ബോക്സില്‍ ഒരു സന്ദേശം ചാടിയിട്ടുണ്ട്.

No comments: