Thursday, November 8, 2012

സ്ഖലിതങ്ങള്‍

എവിടെയൊക്കെയോ ഇട്ടിക്കണ്ടപ്പന്‍ നെല്ലിനു മുളപൊട്ടുന്നതുപോലെ സ്ഖലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിന്നു. എത്രയോ അപൂര്‍വം മാത്രമാണ് ജീവന്റെ തുടുപ്പിനെ പുണര്‍ന്ന തായ്വേരുകളായി മാറിയത്. പ്രപഞ്ചത്തിലെ പലതും അങ്ങിനെയാണ്. സൃഷ്ടിയുടെ നിമഷപ്രേരണയിലുള്‍ച്ചേര്‍ന്ന ആത്മസത്തയുടെ പ്രതിഫലനം എല്ലാത്തിലും ഫലാത്മകമാവില്ല. ഇവിടെ ഈ പൌരാണിക റെയില്‍വെ സ്റ്റേഷന്റെ ഓരത്തുള്ള കാട്ടില്‍ എനിക്ക് കാണാം. തല മാനംമുട്ടിക്കാന്‍ വെമ്പുന്ന കൂറ്റന്‍ മഹാഗണിയെ, മഞ്ഞവാകയെ, പ്ളാശരളിയെ... അവയുടെ കൈകാലുകള്‍ പടര്‍ന്ന് നാനാവശങ്ങളിലേക്ക് ബലാല്‍കാരമായി കയറിക്കഴിഞ്ഞു. ആ കമ്പുകളില്‍  ചുറ്റിപ്പിണഞ്ഞ കടുക്കവള്ളിയുടെ പൂര്‍വാന്തരങ്ങളിലെ സ്ഖലിതങ്ങള്‍ക്ക് ഫലപ്രാപ്തിയായി തോന്നി. പൊട്ടിവീണുകൊണ്ടിരിക്കുന്നു കായകള്‍. വേങ്ങയും പലകപ്പയ്യാഞ്ഞിലിയും കാട്ടുമെരുക്കും കൂട്ടശോകവും താളിയും. സ്റ്റേഷന്‍ പരിധിവിട്ടാലും വനസ്ഖലിതാവശിഷ്ടങ്ങള്‍ തീരുന്നില്ല. പക്ഷെ, കൂറ്റന്‍മഹാഗണിയുടെ കാല്‍ക്കീഴില്‍ കുരുട്ടായ ആല്‍മരത്തെ കണ്ടു. നറുനിലാരാത്രിയില്‍ അന്ത്യയാമത്തില്‍ സൃഷ്ടിപൂര്‍വ്വപ്രേരണ ഇതായിരുന്നോ? അല്ല. നാടാകെ പടര്‍ന്ന് തണലും അനവധി പക്ഷികള്‍ക്ക് ആലയവുമായി വിരിഞ്ഞ് സ്വര്‍ണഛവി പടര്‍ത്തി നില്‍ക്കുന്ന അരയാല്‍. സ്ഖലിതങ്ങളുടെ ഗുണിതങ്ങളിലും പിഴവ്!
കൊടുത്ത മരുന്നുമായി രോഗി പടിയിറങ്ങിപ്പോയ ശേഷം മാത്രം കൊടുക്കേണ്ടിയിരുന്ന ശരിയായ മരുന്ന് ഓര്‍മ്മവരാറുള്ള വൈദ്യനെ കണ്ടത് ആ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ്. "അയ്യോ! ചതിച്ചല്ലോ...''എന്ന് ഓരോ രോഗി കടന്നുപോകുമ്പോഴും പറയേണ്ടിവരുന്ന ദുര്യോഗം! വൈദ്യത്തില്‍ അന്ന് ലഭ്യമായ എല്ലാ ബിരുദങ്ങളും ഒന്നാമനായി വിജയിച്ച ആ വിഷവൈദ്യന്റെ ദൈന്യം ഏതോ പകല്‍സ്ഖലിതത്തിന്റെ പിന്‍കഥയാവാം. വൈദ്യന്‍ റെയില്‍വെട്രാക്കിന്റെ ഓരത്തുകൂടി നടന്നകന്നു.
പുതിയ ട്രാക്കിനോട് ചേര്‍ന്ന് ദ്രവിച്ച പഴയലൈനിന്റെ ഗേഡറുകള്‍ കണ്ടു. ആദ്യത്തെ റെയില്‍പാതയുടെ അവശിഷ്ടങ്ങള്‍. ഏക്കറ് കണക്കിന് സ്വര്‍ണത്തേക്കുകള്‍ നല്‍കി രാജാവ് നേടിയ പാതയുടെ ബാക്കിപത്രമാണത്. അന്ന് സ്ഖലിച്ചത് ബ്രിട്ടീഷുകാരാണ്. പാതയിലേക്ക് നോക്കിയിരുന്നാല്‍ അങ്ങ് കൊച്ചിയും ഇങ്ങ് നിലമ്പൂരും കാണുമെന്ന് തോന്നുംവിധം നേര്‍രേഖയാണ്.
കോണ്‍ക്രീറ്റ് ബെഞ്ചില്‍ അടുത്തുവന്നിരുന്ന് പരിചയപ്പെട്ടു ഒരു തെക്കന്‍തിരുവിതാംകൂറുകാരന്‍, ഗോപാലന്‍ തമ്പി. ഇയാള്‍ക്കെന്താ മലബാറില്‍ കാര്യം? 'മകള്‍ സിവില്‍സപ്ളൈസ് ഡിപ്പോയില്‍ ക്ളാര്‍ക്ക്. ഒന്നര വയസുള്ള കൊച്ചുമോന്‍ തിരോന്തോരം പുളിയന്‍വിളയില്‍ തന്നോടൊപ്പം. മരുമകന്‍ ദുബായില്‍ ബുര്‍ജ്ഖലീഫക്ക് താഴെ തട്ടുകട.' മൂന്നും മൂന്നു വഴിക്ക്. ആ സ്ഖലിതത്തിന്റെ വികലാംഗത്വം തമ്പിയുടെ മുഖത്ത് നിഴലിച്ചു. ഷൊര്‍ണൂര്‍ പസഞ്ചര്‍ വന്നപ്പോള്‍ അയാള്‍ ഓടിക്കയറി.
ഏറ്റവും പിന്നിലുള്ള ബോഗിയില്‍ നിന്ന് ചെവിയില്‍ ന്യൂജനറേഷന്‍ പാട്ടുകളുമായി @18 കാരന്‍, ഒപ്പം ഒരു പെണ്‍കുട്ടി. അവളുടെ ജീന്‍സിന്റെ ബെല്‍റ്റ്ഹുകിലാണ് അവന്റെ ഇടതു ചൂണ്ടാണി വിരല്‍. ഇരുവരും അരക്കെട്ട് കുലുക്കി പാട്ട് ആസ്വദിക്കുന്നു. ഐഫോന്‍ ഫോര്‍എസിന്റെ ഇന്ദ്രജാലം. റിഹന്ന, നിക്കി മിനാജ്, ബ്രിട്നി....പോപ്....പോപ്...പോപ്. പിന്നില്‍ ഇരുവര്‍ക്കും മുതുകില്‍ മുഴപോലെ ട്രക്കിംഗ് ബാഗുണ്ട്. അടുത്തുകൂടി നടന്നുപോയപ്പോള്‍ മൂക്കുപൊത്തിപോയി, അക്ഷരാര്‍ത്ഥത്തില്‍. ആരുടെയൊക്കെയോ പാഴായ സ്ഖലിതങ്ങള്‍..പണ്ട് മഞ്ജുകുട്ടിക്കൃഷ്ണന്‍ കുളിക്കാത്ത സഹമറിയയില്‍ നിന്ന് ഓടി രക്ഷപ്പെട്ട കാര്യം ഓര്‍മ്മ വന്നു.
നാറ്റമുള്ള ആ സഹമുറിയ ഇന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയാണ്. അതും ആരുടെയെങ്കിലും സ്ഖലിതമാവണമല്ലോ...

No comments: